വാഷിംഗ്ടൺ ഡിസി: അമേരിക്ക സന്ദർശിക്കുന്ന ബ്രിട്ടനിലെ രാജാവ് ചാൾസും പത്നി കാമില്ലയും ഇന്നലെ ന്യൂയോർക്കിൽ 9/11 ഭീകരാക്രമണ അനുസ്മരണപരിപാടിയിൽ പങ്കെടുത്തു.
2001 സെപ്റ്റംബർ 11ന് അൽക്വയ്ദ ഭീകരർ യാത്രാവിമാനങ്ങൾ ഇടിച്ചുകയറ്റി തകർത്ത വേൾഡ് ട്രേഡ് സെന്റർ നിലനിന്നിരുന്ന ലോവർ മാൻഹാട്ടനിലായിരുന്നു ചടങ്ങുകൾ. പരിപാടിക്കിടെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുമായി ചാൾസ് കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച ചാൾസിനും കാമില്ലയ്ക്കും പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണവും അത്താഴവിരുന്നും നല്കിയിരുന്നു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത ചാൾസ്, അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള സൈനികബന്ധത്തെക്കുറിച്ചും നാറ്റോയുടെ പ്രാധാന്യത്തെക്കുറിച്ചും എടുത്തുപറഞ്ഞു.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് ചാൾസ് തന്നോടു പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ബക്കിങാം കൊട്ടാരം ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.